കേളകം : മാറത്തതൊക്കെ മാറിത്തുടങ്ങി, പക്ഷെ എൽഡിഎഫ് പോയപ്പോഴും ബിജെപി വരാത്തപ്പോഴും ആണെന്ന് മാത്രം. വർഷങ്ങളായി നേരാംവണ്ണം നടത്താത്ത വിസ്താ ക്ലിയറൻസ് കേളകത്ത് തുടങ്ങി. കേളകം പഞ്ചായത്തും കേരള വനം വകുപ്പും പിന്നെ നാട്ടുകാരും സംയുക്തമായി വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി കാട് വെട്ടി തെളിക്കൽ ( വിസ്ത ക്ലിയറൻസ്) നടത്തി തുടങ്ങിയിരിക്കുകയാണ്. പൂക്കുണ്ട് ഉന്നതിക്ക് സമീപമുള്ള പാലത്തിങ്കൽ പടിയിൽ ആണ് വിസ്ത ക്ലിയറൻസിന് തുടക്കം കുറിച്ചത്. നിരവധി നാട്ടുകാർ മെഷീൻ വാളുകൾ ഉൾപ്പെടെയുള്ള സാമഗ്രികളുമായി ഉദ്യമത്തിൽ പങ്കെടുത്തു. കാട്ടാന പതുങ്ങി നിൽക്കാൻ സാധ്യതയുള്ള ആറ്റുവഞ്ചി കൂട്ടങ്ങൾ, മരക്കൂട്ടങ്ങൾ, അടിക്കാടുകൾ ഉൾപ്പെടെയുള്ളവയാണ് വെട്ടിത്തെളിച്ചത്. ഇത് മൂലം മഴക്കാലത്ത് പുഴയുടെ ഒഴുക്ക് തടസ്സപ്പെടാതിരിക്കുകയും, ഗതിമാറി ആനമതിലിന്റെ നേർക്ക് ഒഴുകുന്നതിന് പരിഹാരമാകുകയും ചെയ്യുമെന്ന് നാട്ടുകാരനായ ടോമി ചാത്തൻപാറ പറഞ്ഞു. നാട്ടുകാരുടെ നിരവധി നാളുകളായുള്ള ആവശ്യമായിരുന്നു ഇതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് പറഞ്ഞു. വൈസ് പ്രസിഡണ്ട് അഡ്വ. ബിജു ചാക്കോ പൊരുമത്തറ അധ്യക്ഷൻ ആയിരുന്നു. ഇതൊരു തുടക്കമാണ്, മറ്റ് ഇടങ്ങളിൽ കൂടി ഇത് പ്രാവർത്തികമാക്കുമെന്ന് പദ്ധതി വിശദീകരണം നടത്തിയ ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ പറഞ്ഞു. ഫോറസ്റ്റ് ഓഫീസർമാരായ പ്രമോദ് കുമാർ പ്രജീഷ് എന്നിവർ നേതൃത്വം നൽകി. വനത്തിൽ നിന്ന് ഏകദേശം 200 മീറ്റർ ദൂരത്തിൽ കാടുകൾ തെളിയുന്നതിലൂടെ വന്യമൃഗ സാന്നിധ്യം ഉണ്ടെങ്കിൽ ദൂരെ നിന്ന് മനസ്സിലാക്കാനാവും എന്നതാണ് വിസ്ത ക്ലിയറൻസിന്റെ പ്രത്യേകത.
What hasn't changed has started to change, you hear..... The forest department has started vista clearance, you hear.....




















